അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Tuesday, November 15, 2022

ശിശുദിനാഘോഷവും അനുമോദനവും


         നവംബര്‍ 14 ന് പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്രുവിന്റെ 133-ാം ജന്മദിനം,. ഈ ദിനം ശിശുദിനമായി രാജ്യമെങ്ങും ആഘോഷിക്കുന്നു. രാഷ്ട്രശില്‍പികളിലൊരാളായ നെഹ്രുവിന്‍റെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്.

    അലഹബാദില്‍ 1889ലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ  ജനനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, വാഗ്മി , രാഷ്ട്രതന്ത്രജ്ഞൻ, എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രശസ്തനായ നെഹ്രു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ ‍ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്.  വിദ്യാഭ്യാസം സാർവത്രികമാക്കാന്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയത് അദ്ദേഹമാണ്. ഒപ്പം തന്നെ ദേശീയ സാമ്പത്തിക വികസനം, വ്യവസായവത്കരണം, ആസൂത്രിതവികസനം, കാര്‍ഷികമേഖലയ്ക്കുള്ള പ്രത്യേക പരിഗണനകള്‍ എന്നിവയിലും അദ്ദേഹം ശ്രദ്ധിച്ചു. ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത, മനുഷ്യാവകാശം, ശാസ്ത്രബോധം, എന്നീ മൂല്യങ്ങളും അവ പ്രാവർത്തികമാക്കാനുള്ള സര്‍വകലാശാലകള്‍, ഗവേഷണകേന്ദ്രങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ മറ്റ് ഭരണ - നിയമ സംവിധാനങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് രൂപീകൃതമായത്.  1964-ല്‍ നെഹ്രുവിന്റെ മരണശേഷമാണ് ദേശീയതലത്തില്‍ നവംബർ 14 ശിശുദിനമായി ആചരിച്ച് തുടങ്ങിയത്. 

    ശിശുദിനത്തോടനുബന്ധിച്ച് ഗ്രന്ഥാലയം കുട്ടികള്‍ക്കായി മത്സരപരിപാടികളും പ്രദേശത്തു നിന്ന് എല്‍ എസ് എസ്, യു എസ് എസ് വിജയികള്‍ക്ക് അനുമോദനവും ഏര്‍പ്പെടുത്തിയിരുന്നു. എല്ലാവര്‍ക്കും ചാച്ചാജിയുടെ പിറന്നാള്‍ മധുരവും നല്‍കി.

    ഗ്രന്ഥാലയം സിക്രട്ടറി ശ്രീ. സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ച യോഗത്തില്‍  ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് ശ്രീ കെ ബാലകൃഷ്ണന്റെ അധ്യക്ഷനായിരുന്നു. ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടനവും എല്‍ എസ് എസ്, യു എസ് എസ് വിജയികള്‍ക്കുള്ള അനുമോദനവും ഇരിക്കൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ശ്രീമതി സി. റീന നിര്‍വ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ കുട്ടികള്‍ക്കായി ശിശുദിന സന്ദേശം നല്‍കി. 




ദിയകൃഷ്ണ

ജിഷ്ണു

ദേവനന്ദ

ശ്രീപാര്‍വണ

മുഹമ്മദ് സഹല്‍

        പട്ടാന്നൂര്‍ നേതൃസമിതി കണ്‍വീനര്‍ ശ്രീ ആനനന്ദബാബു, വനിതാവേദി കണ്‍വീനര്‍ ശ്രീമതി ചഞ്ചലാക്ഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗ്രന്ഥാലയം ജോ.സിക്രട്ടറി ശ്രീ.ജിതിന്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 


ശിശുദിന ക്വിസിലെ വിജയികള്‍ 
എല്‍ പി 
1 ദയാല്‍ സുനിത്ത്
2 ആദിദേവ് സി വി


 

യു പി 
1 ആദികൃഷ്ണ
2 ദീപക് ഇ വി

 

ഹൈസ്കൂള്‍ 
1 അഫ്ന
2 ഷിഫാന

 

വായനാമത്സരം


 വായിച്ചുവളരുക ചിന്തിച്ച് വിവേകം നേടുക എന്നത് കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ആപ്തവാക്യമാണ്. വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വനിതകള്‍ക്ക് പ്രത്യേകമായും ജില്ലാ തലത്തില്‍ വായനാമത്സരങള്‍ സംഘടിപ്പിച്ചു വരുന്നത്. നിര്‍ദ്ദിഷ്ട പുസ്തകങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊപ്പം പൊതുവിജ്ഞാനവും ആനുകാലിക വിജ്ഞാനവും സമ്മേളിച്ച ചോദ്യങ്ങളാണ് ഉള്‍പ്പെടുത്താറുള്ളത്. ഈ വര്‍ഷത്തെ ഗ്രന്ഥശാലാ തലത്തിലെ യു പി, വനിതാ വായനാമത്സരങ്ങള്‍ 2022 ഒക്ടോബര്‍ 24 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഗ്രന്ഥാലയത്തില്‍ വെച്ച് നടന്നു. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി എടയന്നൂര്‍ ജി വി എച്ച് എസ് എസില്‍ വെച്ച് നടന്ന മേഖലമാത്സരത്തില്‍ ഗ്രന്ഥശാലയെ പ്രതിനിധീകരിച്ച് ശ്രീ പങ്കെടുത്തു

സര്‍ഗോത്സവം

 

        സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദ്ദേശാനുസരണം ഗ്രന്ഥശാലാതലത്തില്‍ നിന്ന് ആരംഭിച്ച് നേതൃസമിതി തലത്തിലും മേഖലതാലത്തിലും താലൂക്കു തലത്തിലും ജില്ലാതലത്തിലുമുള്ള കലാമത്സരങ്ങള്‍ സര്‍ഗോത്സവം എന്ന പേരില്‍ നടപ്പിലാക്കുകയുണ്ടായി. ഗ്രന്ഥശാലാതലത്തിലെ മത്സരങ്ങളില്‍ വലിയ പങ്കാളിത്തമുണ്ടാക്കാന്‍ കഴിഞ്ഞില്ലായെങ്കിലും മികച്ച പ്രകടനങ്ങളാണ് കുട്ടികള്‍ പുറത്തെടുത്തത്. സര്‍ഗോത്സവത്തിന്റെ ഉദ്ഘാടനം വാര്‍ഡ് അംഗം ശ്രീ രമേശ്കുമാര്‍ നിര്‍വ്വഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിക്രട്ടറി ശ്രീ സജിത്ത് കുമാര്‍ സ്വാഗതവും ജോ.സിക്രട്ടറി ശ്രീ ജിതിന്‍ സി നന്ദിയും പറഞ്ഞു. താലൂക്ക് കമ്മറ്റി അംഗം ശ്രീ ലക്ഷ്മണന്‍ മാസ്റ്റര്‍ ആശംസ അറിയിച്ചു.


വിജയികള്‍

ലളിതഗാനം

മാപ്പിളപ്പാട്ട്

ലേഖനം

നാടന്‍പാട്ട്

Monday, October 3, 2022

ഗാന്ധിജയന്തി

 



        ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനമാണ് ഇന്ന്. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ രണ്ടിന് അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു.  ലോകത്തിന് മുന്നില്‍ അക്രമരാഹിത്യത്തിന്റേയും അഹിംസയുടേയും പുത്തന്‍ സമരമാര്‍ഗം വെട്ടി തുറന്ന ഗാന്ധിയെ എല്ലാവരും സ്‌നേഹത്തോടെ ബാപ്പുജി എന്നാണ് വിളിച്ചിരുന്നത്. 1869 ഒക്ടോബര്‍ 2 ന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് ഗാന്ധിജിയുടെ ജനനം. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നാണ് യഥാര്‍ത്ഥ പേര്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ ഒന്നാമത്തെ സ്ഥാനമാണ് എപ്പോഴും ഗാന്ധിജിക്കുള്ളത്. വര്‍ണവിവേചനത്തിനെതിരായും ഹരിജന്‍ സേവനത്തിനുമായും മാറ്റിവെച്ചതായിരുന്നു ഗാന്ധിജിയുടെ ജീവിതം.
            ബ്രിട്ടീഷുകാരുടെ ലാത്തിക്കും തോക്കിനും മുന്നില്‍ സത്യാഗ്രഹത്തിന്റേയും സഹനത്തിന്റേയും പാത സ്വീകരിച്ച ഗാന്ധിക്ക് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
        ലോകമെമ്പാടുമുള്ള നിരവധി നേതാക്കള്‍ ഗാന്ധിയന്‍ മൂല്യങ്ങളില്‍ ആകൃഷ്ടരായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, സ്റ്റീവ് ബികോ, നെല്‍സണ്‍ മണ്ടേല, ഓങ് സാന്‍ സൂചി എന്നിവര്‍ ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടര്‍ന്ന ലോകനേതാക്കളില്‍ ചിലരാണ്.
        തന്റെ 13-ാമത്തെ വയസില്‍ കസ്തൂര്‍ബയെ ഗാന്ധി വിവാഹം കഴിച്ചു. ഇംഗ്ലണ്ടില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ എത്തിയതോടെയാണ് സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നത്.
        ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഏടായ നിസഹകരണ പ്രസ്ഥാനം, നിയമലംഘന സമരം, ഉപ്പ് സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ സമരം, സ്വദേശി ഉല്‍പന്നങ്ങളുടെ പ്രചരണം തുടങ്ങിയവയുടെ മുന്‍നിരയില്‍ തന്നെ ഗാന്ധിജിക്ക് സ്ഥാനമുണ്ടായിരുന്നു.
        രാഷ്ട്രപിതാവ് എന്ന് ഗാന്ധിയെ ആദ്യമായി വിളിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഒരു വര്‍ഷം തികയുമ്പോഴേക്കും ഗാന്ധി കൊല്ലപ്പെടുകയായിരുന്നു. 1948 ജനുവരി 30-നായിരുന്നു ഗാന്ധിജിയുടെ അന്ത്യം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ലോകപ്രശസ്തമാണ്. 
ഓരോരുത്തരുടെയും ആവശ്യത്തിനുള്ളത് ഈ ഭൂമിയിലുണ്ട്, എന്നാല്‍ ആരുടെയും ആര്‍ത്തിക്കുള്ളതില്ല എന്ന മഹാത്മാവിന്റെ വാക്കുകള്‍ മാത്രം പ്രവര്‍ത്തികമാക്കിയാല്‍ ഈ ലോകം എത്ര സുന്ദരമായിത്തീരും എന്ന് മാത്രം ഓര്‍ത്തു നോക്കുക. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും ലോകത്തിന് കാണിച്ചുകൊടുത്ത മഹാത്മാവിന്റെ പാത നമുക്കും പിന്തുടരാം.
    ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് ഗ്രന്ഥാലയത്തില്‍ പുഷ്പാര്‍ച്ചന നടന്നു. വൈകുന്നേരം കുട്ടികള്‍ക്കായി ക്വിസ് മത്സരവും, ഗാന്ധിജിയെ വരയ്ക്കല്‍, ലേഖനമത്സരങ്ങള്‍ എന്നിവ നടന്നു.



        ക്വിസ് മത്സര വിജയികള്‍   
            എല്‍ പി 
                    1. ലഹന്‍
                    2. സങ്കീര്‍ത്ത്
                                    യു പി
                                            1. ദിയ
                                            2. ആദികൃഷ്ണ
                                                            ഹൈസ്കൂള്‍
                                                                        1. ദയ വി വി
                                                                        2. വേണി



ഗ്രന്ഥശാലാദിനം- സപ്തംബര്‍ 14

    അക്ഷരം അറിവാണ്, അഗ്നിയാണ്. കേരളത്തെ കേരളമാക്കി മാറ്റിയതില്‍ വായനശാലകള്‍ക്ക് വലിയ പങ്കുണ്ട്. അതിന് നടുനായകത്വം വഹിച്ച പ്രസ്ഥാനമാണ് കേരള ഗ്രന്ഥശാലാസംഘം. വായിച്ച് വളരാനും ചിന്തിച്ച് വിവേകം നേടാനും ആഹ്വാനം ചെയ്ത കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍ തുടക്കം കുറിച്ച് 1945 സപ്തംബര്‍ 14 അമ്പലപ്പുഴയില്‍ ശ്രീ പി.എന്‍. പണിക്കരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ ഭാരവാഹികളുടെ യോഗമാണ്. പിന്നീട് കേരളഗ്രന്ഥശാലാസംഘം കേരളക്കരയാകെ പതിനായിരക്കണക്കിന് അംഗ ഗ്രന്ഥശാലകളിലൂടെ പടര്‍ന്ന് പന്തലിച്ച് മലയാളികളെ വായനയുടെ വിശാലമായ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. കേരളഗ്രന്ഥശാലാസംഘം രൂപീകൃതമായ സപ്തംബര്‍ 14 ഗ്രന്ഥശാലാ ദിനമായി ആഘോഷിക്കുന്നു. പിന്നീട് ഗ്രന്ഥശാലാ സംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലായി മാറി.

വാണീവിലാസം ഗ്രന്ഥാലയത്തില്‍ ഗ്രന്ഥശാലാദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9.30 ന് ഗ്രന്ഥാലയം മുന്‍ പ്രസിഡണ്ട് ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. ഗ്രന്ഥശാലാ പ്രസ്ഥാനത്തെക്കുറിച്ച് ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ മാസ്റ്റര്‍ സംസാരിച്ചു.  സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ 14 വരെ അംഗത്വവിതരണ മാസമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.





Sunday, September 11, 2022

ഓണോത്സവം 2022

     ഒരു ജനതതിയുടെ സംസ്കാരത്തിന്റെ സൂക്ഷിപ്പുകളാണ് ആ നാട്ടിലെ ആഘോഷങ്ങള്‍. കേരളം സംസ്കാരസമ്പന്നമാണെന്ന് പറയാന്‍ കാരണം വൈവിധ്യമാര്‍ന്ന ഇത്തരം ആഘോഷങ്ങളുടെ കലവറ കൂടിയായതുകൊണ്ടാണ്. കേരളത്തിലെ ആഘോഷങ്ങളില്‍ ഏറ്റവും പ്രാധാനപ്പെട്ടത് ഓണം തന്നെ. ചിങ്ങമാസത്തിലെ ഈ ആഘോഷത്തിന്‍ ഏറ്റവും ചുരുങ്ങിയത് പത്ത് ദിവസത്തെയെങ്കിലും ദൈര്‍ഘ്യമുണ്ട്. മാനവരെല്ലാവരും ഒന്നായിരുന്ന കള്ളവും ചതിയുമില്ലാത്ത ആധികളും വ്യാധികളുമില്ലാത്ത ഒരു ലോകക്രമത്തിന്റെ മനോഹരമായ ആവിഷ്കാരമാണ് ഓണമെന്നത്. 

    കേരളത്തെ മൂടിയിരുന്ന പ്രളയത്തിന്റെയും കോവിഡിന്റെയും കാര്‍മേഘങ്ങളൊഴിഞ്ഞ, കേരളം പഴയ താളം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന ഈ വര്‍ഷത്തെ ഓണക്കാലത്തിന് മാധുര്യമേറെയുണ്ട്. മുന്‍വര്‍ഷങ്ങളിലേതെന്നതുപോലെ ഓണക്കാലത്തിന്റെ പൊലിമയുമായി ഗ്രന്ഥാലയവും വിപുലമായ രീതിയില്‍ ഓണോത്സവം സംഘടിപ്പിച്ചു. ഉത്രാടം, തിരുവോണം ദിവസങ്ങളിലായി നടത്തിയ മത്സരപരിപാടികളില്‍ ഇപ്രാവശ്യം വന്‍ജനപങ്കാളിത്തമുണ്ടായിരുന്നു.

        ഉത്രാടദിനത്തില്‍ പൂക്കളമത്സരത്തോടെ ഓണോത്സവത്തിന് തിരിതെളിഞ്ഞു. വീടുകളില്‍ വെച്ച് നടത്തിയ പൂക്കളമത്സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം കുട്ടികള്‍ക്കായുള്ള മത്സരപരിപാടികളായിരുന്നു. മഴയെ കൂസാതെ കുട്ടികള്‍ ആഹ്ലാദത്തോടെ മത്സരപരിപാടികളില്‍ പങ്കാളികളായി. പൂക്കളം കളറിംഗ്, മഞ്ചാടി പെറുക്കല്‍, മുത്തുകോര്‍ക്കല്‍, ബലൂണ്‍ ഫൈറ്റിംഗ്, കസേരകളി, പൊട്ടറ്റോ ഗാഥറിംഗ്, മെഴുകുതിരി കത്തിക്കല്‍മത്സരങ്ങള്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയായി.





    തിരുവോണനാളില്‍ ഉച്ചക്ക് ശേഷം 3 മണിക്ക് മുതിര്‍ന്നവര്‍ക്കുള്ള മത്സരങ്ങള്‍ക്ക് തുടക്കമായി. ശക്തമായി മഴ പെയ്തെങ്കിലും ആവേശം ചോരാതെ സുന്ദരിക്ക് പൊട്ട് കുത്താനും തേങ്ങ എറിഞ്ഞ് പൊട്ടിക്കാനും കസേരകളിക്കാനും കുപ്പിയില്‍ വെള്ളം നിറയ്ക്കാനും മെഴുകുതിരി കത്തിക്കാനും ഓലമെടയാനുമൊക്കെ പങ്കെടുത്ത് ഓണോത്സവത്തെ അവിസ്മരണീയമാക്കി. പെനാല്‍ട്ടി ഷൂട്ടൗട്ടും അവസാനമായി നടന്ന പുരുഷ വനിതാ ടീമുകളുടെ കമ്പവലിയും ആവേശത്തെ പരകോടിയിലെത്തിച്ചു. കൊടോളിപ്രത്തിന് സ്വന്തമായി മൈതാനമില്ലാതെയിരുന്നതിനാല്‍ വാഹന ഗതാഗതം കുറഞ്ഞ റോഡുകള്‍ മൈതാനങ്ങളാക്കി മാറ്റിക്കൊണ്ടാണ് മത്സരയിനങ്ങളില്‍ പലതും സംഘടിപ്പിക്കാനായത്.




    സമാപന സമ്മേളനത്തില്‍ ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീ പി വി ദിവാകരന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്തംഗം ശ്രീ കെ ഇ രമേശ് കുമാര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 ഗ്രന്ഥാലയം സിക്രട്ടറി ശ്രീ. സജിത്ത് കുമാര്‍ സ്വാഗതവും ജോയിന്റ് സിക്രട്ടറി ശ്രീ. ജിതിന്‍ നന്ദിയും പറഞ്ഞു. ഗ്രന്ഥാലയ പ്രവര്‍ത്തകരും പ്രിയ്യപ്പെട്ട നാട്ടുകാരും ഈ വര്‍ഷത്തെ ഓണോത്സവത്തെ ധന്യമാക്കി. എല്ലാവരോടും ഗ്രന്ഥാലയത്തിനുള്ള നന്ദി രേഖപ്പെടുത്തുന്നു.


ചാന്ദ്രവിജയദിനാഘോഷം2026

     മനുഷ്യന്റെ , ശാസ്ത്രത്തിന്റെ ഐതിഹാസികമായ വിജയങ്ങളിലൊന്നായിരുന്നു 1969 ജൂലൈ 21 ന് അമ്പിളിമാമനില്‍ കാല്‍പതിപ്പിക്കാനായത് . 1963 നവംബര്‍ 2...