അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Wednesday, August 17, 2022

സ്വാതന്ത്ര്യത്തിന്റെ അമത് മഹോത്സവം

 


    വൈദേശികാടിമത്ത്വത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നാം നുകരാന്‍ തുടങ്ങിയിട്ട് 75 വര്‍‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവമായി രാജ്യമെങ്ങും ഈ ആഗസ്ത് 15 ആഘോഷിക്കുകയാണ്. രാജ്യം ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഗ്രന്ഥാലയം കരുതുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. നാം പുരോഗതിയുടെ പാതയില്‍ത്തന്നെയാണെങ്കിലും എല്ലാവര്‍ക്കും ആരോഗ്യകരമായ ഭക്ഷണവും പാര്‍പ്പിടവും മറ്റ് ജീവിതസാഹചര്യങ്ങളും നിറവേറ്റിക്കൊടുക്കാന്‍ നമുക്ക് ഏറെ ദൂരം ഇനിയും പിന്നിടാനുണ്ട്. സ്വന്തം ജീവിതത്തേക്കാള്‍ വലുതാണ് പിറന്ന നാടിന്റെ സ്വാതന്ത്ര്യമെന്ന് കരുതി അതിനായി ത്യാഗനിര്‍ഭരരരായി പ്രവര്‍ത്തിച്ച ധീരദേശാഭിമാനികള്‍ കണ്ട മഹത്തായ ഇന്ത്യയെന്ന സ്വപ്നം സഫലമാക്കാന്‍ നമുക്കെല്ലാവര്‍ക്കും കൂട്ടായി പ്രയത്നിക്കാം. എല്ലാവര്‍ക്കും ഗ്രന്ഥാലയം സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു.

    ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ആഗസ്ത് 15 ന് രാവിലെ 9.30 ന് ഗ്രന്ഥാലയത്തില്‍ പ്രസിഡണ്ട് ശ്രീ. പി വി ദിവാകരന്‍ മാസ്റ്റര്‍ ദേശീയ പതാക ഉയര്‍ത്തി. ശ്രീ. കെ. ലക്ഷ്മണന്‍ മാസ്റ്റര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. തലേദിവസം തന്നെ ഗ്രന്ഥാലയം കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. 


    വൈകുന്നേരം 3 മണിക്ക് കുട്ടികള്‍ക്കായുള്ള പരിപാടികള്‍ ആരംഭിച്ചു. ദേശീയപതാകയുടെ ചരിത്രം അവതരിപ്പിച്ചുകൊണ്ട് പതാക നിര്‍മ്മാണം ആരംഭിച്ചു. എല്ലാ പങ്കാളികളും പതാകനിര്‍മ്മിച്ചു. ദേശഭക്തിഗാനത്തിന് അനുസരിച്ച് പതാക ചലിപ്പിച്ചത് ഏറെ ആകര്‍ഷകമായിരുന്നു. ദേശഭക്തിഗാനാലാപന മത്സരം നടന്നു. തുടര്‍ന്ന് സ്വാതന്ത്ര്യദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.

    വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം ആരംഭിച്ചു. ഗ്രന്ഥാലയം സിക്രട്ടറി ശ്രീ.സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. കൂടാളി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.കെ ദിവാകരൻ ഉദ്ഘാടനവും സമ്മാനവിതരണവും നിര്‍വ്വഹിച്ചു. 








    ശ്രീ. കെ ലക്ഷ്മണന്‍ മാസ്റ്റര്‍, ശ്രീമതി ചഞ്ചലാക്ഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗ്രന്ഥാലയം ജോ. സിക്രട്ടറി ശ്രീ ജിതിന്റെ നന്ദി പ്രകാശനത്തോടെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് വിരാമമായി.



ക്വിസ് മത്സര വിജയികള്‍


ഗ്രന്ഥാലയത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു



Sunday, August 7, 2022


    ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം. ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6. ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ ഒരു യുദ്ധമായിരുന്നത്. ഈ യുദ്ധത്തിലാണ് ആദ്യത്തെ അണുബോംബ് പ്രയോഗിക്കപ്പെട്ടത്. ജപ്പാനിലെ നഗരങ്ങളായ ഹിരോഷിമയിൽ ഓഗസ്റ്റ് 6 നും നാഗസാക്കിയിൽ ഓഗസ്റ്റ് 9 നും അമേരിക്കൻ വിമാനങ്ങൾ ആറ്റം ബോംബുകൾ വർഷിച്ചു. ഒന്നരലക്ഷത്തോളംപേര്‍ നിമിഷാര്‍ധംകൊണ്ട് ഇല്ലാതായി. മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു. അവര്‍ ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും മരിച്ചുകൊണ്ടിരിക്കുന്നു. ഇനിയൊരു യുദ്ധം താങ്ങാനുള്ള കെല്പ് നമ്മുടെ ഭൂമിക്കില്ലെന്ന ചിന്ത ലോകമാകമാാനം സമാധാന ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനായി ഐക്യരാഷ്ട്രസഭ രൂപീകരിക്കപ്പെട്ടു. എങ്കിലും ലോകം എല്ലായ്പ്പോഴും യുദ്ധഭീതിയില്‍ തന്നെയാണ്. ഇനിയൊരു യുദ്ധം വേണ്ട എന്ന പ്രഖ്യാപനമാണ് ഓരോ ഹിരോഷിമാദിനവും നമ്മുടെ മുമ്പില്‍ തുറക്കുന്നത്. ഗ്രന്ഥാലയവും ഈ ചിന്ത പങ്കുവെക്കുന്നു. കുട്ടികള്‍ക്കായി പകര്‍ന്നു നല്‍കുന്നു. 
     ഹിരോഷിമാദിനം ഗ്രന്ഥാലയത്തില്‍ വിവിധ പരിപാടികളോടെ ആചരിക്കപ്പെട്ടു. ഗ്രന്ഥാലയം സിക്രട്ടറി ശ്രീ. സജിത്ത് കുമാറിന്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. ഗാന്ധിയന്‍ ചിന്തയോടെ പ്രവര്‍ത്തിക്കുന്ന ഏകതാപരിഷത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായ ശ്രീ പി വി സതീഷ് കുമാര്‍ ഹിരോഷിമാദിനാചരണത്തിന്റെ‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

 


         ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് സഡാക്കോയുടെ കഥ ശ്രീ ദിവാകരന്‍ മാഷ് പറഞ്ഞു. സജിത്ത് മാഷിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ സഡാക്കോ കൊക്കിനെയു നിര്‍മ്മിച്ചു. എല്ലാവരും ചേര്‍ന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഗ്രന്ഥാലയം സിക്രട്ടറി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതി ചന്ദ്രമതി ടീച്ചര്‍ സുഗതകുമാരിയുടെ കവിത ആലപിച്ചു. 


 

ആവേശകരമായ യുദ്ധവിരുദ്ധ ക്വിസ് ശ്രീ. ജിതിന്‍, ശ്രീ. രജീഷ്, ശ്രീ സജിത്ത് എന്നിവര്‍ ചേര്‍ന്ന് നടത്തി.




        ശ്രീ.രജീഷ് മാഷ് കുട്ടികള്‍ക്കായി നടത്തിയ ടിപ്പ് പ്രവര്‍ത്തനങ്ങള്‍ രസകരമായിരുന്നു. ഗ്രന്ഥാലയം ജോ.സിക്രട്ടറി ശ്രീ ജിതിനിന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. ഇന്നത്തെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായ എല്ലാവരേയും ഗ്രന്ഥാലയം നന്ദി അറിയിക്കുന്നു.

Saturday, August 6, 2022

ചാന്ദ്രദിനാഘോഷം 2022

     മനുഷ്യന്‍ ആദ്യമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന്റെ വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായാണ് അന്താരാഷ്ട്ര ചാന്ദ്രദിനം ആചരിക്കുന്നത്. 2021-ല്‍, ഐക്യരാഷ്ട്രസഭ (യുഎന്‍) 'ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളില്‍ അന്താരാഷ്ട്ര സഹകരണം' എന്ന വിഷയത്തില്‍ ഒരു പ്രമേയം പാസാക്കി, ശാസ്ത്രത്തിന്റെ- മനുഷ്യബുദ്ധിയുടെ വിജയം ആഘോഷിക്കാന്‍ ഈ ദിനം ലോകമെമ്പാടും അന്താരാഷ്ട്ര ചാന്ദ്രദിനമായി ആഘോഷിക്കണമെന്ന് പ്രഖ്യാപിച്ചു. 

    1969 ജൂലൈ 20-ന് മിഷന്‍ കമാന്‍ഡറായിരുന്ന ആംസ്‌ട്രോങ്ങും ചാന്ദ്ര മൊഡ്യൂള്‍ പൈലറ്റായ ബസ് ആല്‍ഡ്രിനും ചേര്‍ന്ന് അപ്പോളോ ലൂണാര്‍ മോഡ്യൂള്‍ ഈഗിള്‍ ചന്ദ്രനില്‍ ഇറക്കി. അപ്പോളോ 11 ദൗത്യത്തിന്റെ ഭാഗമായി ഭൂമിയില്‍ നിന്നെത്തി ഉപഗ്രഹമായ ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യനാണ് നീല്‍ ആംസ്‌ട്രോങ്. അദ്ദേഹം പ്രഖ്യാപിച്ചു,  'ഒരു മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ്, മനുഷ്യരാശിക്ക് ഒരു കുതിച്ചുചാട്ടം'.ആ വാക്കുകള്‍ ഇന്നും ഏതൊരു ശാസ്ത്രപര്യവേഷകനും ആവേശമാണ്.  

    ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിന്‍ ആല്‍ഡ്രിനാണ്. മൈക്കല്‍ കോളിന്‍സ് അവരുടെ ഈഗിള്‍ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓര്‍മ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍ ഇവ സംബന്ധമായ അവബോധം വളര്‍ത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.

    ഗ്രന്ഥാലയത്തില്‍ ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. ജൂലൈ 24 ന് ചേര്‍ന്ന സമ്മേളനത്തില്‍ ഗ്രന്ഥാലയം സിക്രട്ടറി ശ്രീ.സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീ പി വി ദിവാകരന്‍ അധ്യക്ഷനായിരുന്നു. 


    കൊടോളിപ്രത്തെ റിസര്‍ച്ച് സ്കോളറും നാനോ രസതന്ത്രത്തില്‍ ഡോക്ടറല്‍ ബിരുദധാരിയുമായ ശ്രീമതി ഷബ്ന കാപ്പാടനെ ഗ്രന്ഥാലയം ആദരിക്കുകയും ഉപഹാരം നല്‍കുകകയും ചെയ്തു. തുടര്‍ന്ന് ഡോ. ഷബ്ന ചാന്ദ്രദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ബഹിരാകാശ വിസ്മയങ്ങളെക്കുറിച്ച് പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഉപയോഗിച്ച് ക്ലാസെടുക്കുകയും ചെയ്തു. 



ഗ്രന്ഥാലയത്തില്‍ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പാനലുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഗ്രന്ഥാലയം മുന്‍ പ്രസിഡന്റ് ശ്രീ.കെ.ലക്ഷ്മണന്‍ മാസ്റ്റര്‍, മുന്‍ സിക്രട്ടറി ശ്രീ സന്ദീപ് കുമാര്‍, വനിതാ വേദി പ്രസിഡന്റ് ശ്രീമതി ചഞ്ചലാക്ഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് നടന്ന മള്‍ട്ടി മീഡിയ ക്വിസ് മത്സരത്തില്‍ ഏറെ ആവേശത്തോടെ കുട്ടികള്‍ പങ്കെടുത്തു. 

        ഗ്രന്ഥാലയം ജോ. സിക്രട്ടറി ശ്രീ ജിതിന്റെ നന്ദി പ്രകാശനത്തോടെ ചാന്ദ്രദിനാഘോഷത്തിന് വിരാമമായി.

ചാന്ദ്രദിന ക്വിസിലെ വിജയികള്‍


ചാന്ദ്രദിനാഘോഷത്തില്‍ പങ്കെടുത്ത എല്ലാവരോടുമുള്ള ഗ്രന്ഥാലയത്തിന്റെ നന്ദി അറിയിക്കുന്നു.


വിജ്ഞാന വികസന സദസ്സ്

      വൈജ്ഞാനിക സമൂഹമായി മാറാനുള്ള തയ്യാറെടുപ്പിലൂടെയാണ് കേരളം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് കാഹളം മുഴങ്ങിയത...