വായിച്ചുവളരാനും ചിന്തിച്ചു വിവേകം നേടാനും മലയാളികളെ പഠിപ്പിച്ച ശ്രീ പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ രണ്ടാഴ്ചക്കാലം വായനാപക്ഷമായി ആലോചിക്കുകയാണ്. വായനയിലൂടെയാണ് നാം പുസ്തകങ്ങളിലേക്കിറങ്ങുന്നത്. പുസ്തക വായന നമുക്ക് പുതിയ ലോകം കാണിച്ചു തരുന്നു. അറിയാത്ത ദേശങ്ങളും കാഴ്ചകളും അനുഭവിപ്പിച്ചു തരുന്നു. പലമാതിരി മനുഷ്യരെ പരിചയപ്പെടുത്തുന്നു. നമ്മള്‍ ആരാണ് എന്നും എന്താണ് എന്നുമുള്ള തിരിച്ചറിവ് തരുന്നു. ഈ കൊച്ചുഗോളത്തില്‍ വിനയമുള്ളവരായി നമ്മെ മാറ്റുന്നു. പ്രസിദ്ധ സാഹിത്യകാരനായ ചാള്‍സ് എലിയറ്റ് പുസ്തകങ്ങളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്.
"പുസ്തകങ്ങള്‍ ശാന്തരും, എന്നും കൂടെ നിൽക്കുന്നതുമായ നല്ല സുഹൃത്തുക്കളാണ്, എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന ബുദ്ധിയുള്ള ഉപദേശകരും, ക്ഷമാശീലമുള്ള അദ്ധ്യാപകരുമാണ്."
'പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കൈയിലെടുത്തോളൂ...
പുത്തനൊരായുധമാണ് നിനക്കത്
പുസ്തകം കൈയിലെടുത്തോളൂ....'
എന്ന് നമ്മോട് ആഹ്വാനം ചെയ്തത് ജര്‍മന്‍ നാടകകൃത്തായ ബെർടോൾഡ് ബ്രഹ്ത് തന്റെ 'അമ്മ' എന്ന നാടകത്തിലൂടെയാണ്. ആയുധമായി പുസ്തകത്തെ മാറ്റി കേരളീയ നവോത്ഥാനത്തിന് കരുത്ത് പകര്‍ന്ന ശ്രീ പുതുവായില്‍ നാരായണപ്പണിക്കര്‍ എന്ന പി എന്‍ പണിക്കരുടെ ചരമദിനമാണ് കേരളത്തിലും ഇന്ത്യയിലും വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തില്‍ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎന്‍ പണിക്കര്‍. സനാതനധര്‍മം എന്നപേരില്‍ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തില്‍ ആകെ പടര്‍ന്ന് കിടക്കുന്ന ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാനമായത്.
നല്ല വായന, നല്ല വിജ്ഞാനം, നല്ല സംസ്കാരം എന്ന മുദ്രാവാക്യവുമായി ഇത്തവണത്തെ വായനാപക്ഷാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം ജൂണ്‍ 18 ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച അനൗപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. അനുബന്ധ പരിപാടികളില്‍ ആദ്യത്തേതായ വായനാ ക്വിസ് മത്സരം ഇന്ന് ഗ്രന്ഥശാലയില്‍ വെച്ച് നടന്നു.
ഗ്രന്ഥാലയം സിക്രട്ടറി ശ്രീ. സജിത്ത് കുമാര്‍ സ്വാഗതമാശംസിച്ചു. താലൂക്ക് കൗണ്‍സിലര്‍ ശ്രീ കെ ലക്ഷ്മണന്‍ മാസ്റ്റര്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് ശ്രീ സജിത്ത് കുമാര്‍ ക്വിസ് മാസ്റ്ററായും ശ്രീ രജീഷ് കുമാര്‍ സ്കോററായും പ്രവര്‍ത്തിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. ശ്രീ രജീഷ് മാഷുടെ നന്ദി പ്രകാശനത്തോടെ മത്സരപരിപാടികള്‍ അവസാനിച്ചു.
വിജയികള്‍