അവധിക്കാലത്ത് വായനാവസന്തം തീര്‍ക്കാന്‍ ഗ്രന്ഥാലയം ഒരുങ്ങി. ഇഷ്ട പുസ്തകങ്ങള്‍ വായിക്കാന്‍ വായനശാല സന്ദര്‍ശിക്കുക. വൈകുന്നേരം 5 മണി മുതല്‍ 7 മണി വരെ. .. ..

Friday, September 5, 2025

ഓണോത്സവം 2025

                                                                                 'മാവേലി നാടുവാണീടും കാലം

മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം

ആപത്തങ്ങാർക്കുമൊട്ടില്ലതാനും

ആധികൾ വ്യാധികളൊന്നുമില്ല

ബാലമരണങ്ങൾ കേൾപ്പാനില്ല

കള്ളവുമില്ല ചതിയുമില്ല

എള്ളോളമില്ല പൊളിവചനം"

 എല്ലാവരും സമന്മാരാകുന്നസന്തോഷസൂചികയില്‍ ഒന്നാംസ്ഥാനത്തു നില്‍കുന്ന ഗതകാലത്തിന്റെ സുവര്‍ണ സങ്കല്പങ്ങളുമായാണ് ഓരോ ഓണവും ഗൃഹാതുരതയോടെ മലയാളികളുടെ മനസ്സിലേക്ക് കടന്നുവരുന്നത്ഏതൊരു ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉത്സവാഘോഷങ്ങളിൽ കാണാൻ കഴിയും. കേരളീയരുടെ ദേശീയ ഉത്സവമാണ് ഓണം.  ഓണം എന്നുമുതലാണ് തുടങ്ങിയത് എന്നതിന് കൃത്യമായ ഉത്തരമില്ലെങ്കിലും ചരിത്രം ചികഞ്ഞു പോയാൽ ചുരുങ്ങിയത് രണ്ടായിരം വർഷം പഴക്കമെങ്കിലും ഓണത്തിനുണ്ടെന്ന് കാണാം. നൂറ്റാണ്ടുകൾക്ക് മുമ്പേ മലയാളികൾ ഓണം ആഘോഷിച്ചു തുടങ്ങിയിരുന്നു. 1961ലാണ് ഓണം ദേശിയാഘോഷമായി കൊണ്ടാടാൻ കേരള സർക്കാർ തീരുമാനിച്ചത്. കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ പലയിടങ്ങളിലും, ആന്ധ്ര, കർണാക, തമിഴ്നാട് സംസ്ഥാനങ്ങളിലൊക്കെ പണ്ടുമുതലേ ഓണം ആഘോഷിച്ചിരുന്നതായി ചരിത്രകാരന്മാർ പറയുന്നു.

    ഓണം എന്ന വാക്ക് വന്നത് ഏതാണ്ട് ആയിരം വർഷങ്ങൾക്കു മുന്നേയാണ്. ഓണത്തിന് മുമ്പ് അതിന്റ പേര് 'ആണം' എന്നായിരുന്നു. 'ആവണം' എന്ന വാക്കിൽ നിന്നാണ് ആണം എന്ന വാക്ക് വന്നത്. ആവണം എന്ന വാക്കാകട്ടെ 'സാവണം' എന്ന വാക്കിൽ നിന്നും. സാവണം എന്ന വാക്ക് വന്നത് 'ശ്രാവണം' എന്ന വാക്കിൽ നിന്നുമാണ്. ചിങ്ങമാസത്തിന്റെ സംസ്കൃതം പേരാണ് ശ്രാവണം. പണ്ടത്തെ കേരളം പൂർണമായും കൃഷിയെ ആശ്രയിച്ചായിരുന്നല്ലോ. അതുകൊണ്ടുതന്നെ അക്കാലത്തെ ഒട്ടുമിക്ക ആഘോഷങ്ങളും കൃഷിയും വിളവെടുപ്പുമൊക്കെയായി ബന്ധമുള്ളവയാണ്. കൊയ്ത്തു കാലമായ ചിങ്ങമാസത്തിലാണല്ലോ ഓണം വരുന്നത്.

സ്വാതന്ത്ര്യദിനാഘോഷം 2025

 വൈദേശികാധിപത്യത്തിന്റെ നുകക്കീഴില്‍ നിന്നുമുള്ള മോചനത്തെ ഓര്‍മ്മ പുതുക്കിക്കൊണ്ടാണ് ഓരോ സ്വാതന്ത്ര്യദിനവും കടന്നുവരുന്നത്. 1947 ആഗസ്ത് 15 ന് നാം സ്വാതന്ത്ര്യപ്പുലരിയിലേക്കുണര്‍ന്നു. മുഗള്‍ഭരണാധികാരിയായ ജഹാംഗീറിന്റെ കാല്‍ക്കല്‍മുട്ടുകുത്തി കച്ചവടത്തിന്അനുവാദം ചോദിച്ച ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ദല്ലാളന്മാര്‍ ചതിച്ചും വഞ്ചിച്ചും തമ്മിലടിപ്പിച്ചും ഭൂപ്രദേശങ്ങള്‍ കൈക്കലാക്കിക്കൊണ്ടിരുന്നു. ബംഗാള്‍ നവാബിനെ പിന്നില്‍ നിന്നുകുത്തിയ സിറാജ് ഉള്‍ദൗളയ്ക്ക് പിന്നീടും പിന്‍ഗാമികളുണ്ടായി. എങ്കിലുംസ്വാതന്ത്ര്യബോധത്തിന്റെ കത്തിപ്പടരലാണ് 1857 ല്‍ സംഭവിച്ചത്. ബ്രിട്ടീഷുകാര്‍ തല്ലിക്കെടുത്തിയെങ്കിലും സ്വാതന്ത്ര്യബോധത്തിന്റെ ആ ജ്വാല അണഞ്ഞില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ, ആസാദ് ഹിന്ദുഫൗജിലൂടെ, നവഭരത സംഘത്തിലൂടെ അത് പലതായി പിരിഞ്ഞും വളര്‍ന്നു, ലക്ഷ്യം ഒന്നുമാത്രം മാതൃഭൂമിയുടെ മോചനം. അത് സഫലമാവാന്‍ 1947 ആഗസ്ത് 15 വരെ നമുക്ക് പോരാടേണ്ടി വന്നു. 

    പാരതന്ത്ര്യം മരണത്തേക്കാള്‍ ഭയാനകമായിക്കണ്ട പേരറിയുന്നതും അറിയാവുന്നതുമായ നിരവധി അനവധി മഹത്തുക്കളുടെ വിയര്‍പ്പിന്റെ ചോരയുടെ ജീവന്റെ വിലയാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യത്തെ മറ്റൊന്നിനും വേണ്ടിവെച്ചുമാറാന്‍ നമുക്കാവില്ല തന്നെ. അതിനെ കണ്ണിലെ കൃഷ്ണമണിപോലെ മാറുന്ന വര്‍ത്തമാന സാഹചര്യത്തില്‍ നമ്മള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. 

ഹിരോഷിമ നാഗസാക്കി ദിനാചരണം

                                                 

  രണ്ടാം ലോകമഹായുദ്ധം അവസാനിക്കാറായ സമയത്ത് എതിര്‍സഖ്യത്തില്‍പ്പെട്ട ജപ്പാനിലെ ഹിരോഷിമാ നഗരത്തിലെ ഒന്നരലക്ഷം മനുഷ്യരെ ചുട്ടുകൊല്ലുകയും അനേകലക്ഷങ്ങളെ കാലങ്ങളോളം നരകയാതന അനുഭവിപ്പിക്കാന്‍ തുടങ്ങുകയും ചെയ്ത ദിവസമാണ് ആഗസ്ത് 6. എനോളഗെയിലെ ലിറ്റില്‍ബോയിയുടെ പിന്നാലെ ആഗസ്ത് 9 ന് നാഗസാക്കിക്കുമേല്‍ ഫാറ്റ്മാനും പറന്നിറങ്ങി. മാനവസമൂഹം ഇന്നോളം കണ്ടിട്ടില്ലാത്ത കൂട്ടക്കുരുതിക്ക് അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഹാരി എസ് ട്രുമാന്‍ ഉത്തരവിട്ടത് ലോകത്തെ ഞെട്ടിച്ചു. അമേരിക്കയെന്ന ശക്തന്റെ ഉദയമായിരുന്നു അത്. അന്നുതൊട്ടിന്നോളം ലോകത്തുണ്ടായ ചെറുതും വലുതുമായ യുദ്ധങ്ങളിലെല്ലാം ഏതെങ്കിലുമൊരു പക്ഷത്ത് അമേരിക്കയുണ്ടായിരുന്നു,  നേരിട്ടല്ലാതെ ആയുധവ്യാപാരിയായിട്ടെങ്കിലും. യുദ്ധം അമേരിക്കയുടെ ആവശ്യമാണ് എല്ലായ്പ്പോഴും. 

    യുദ്ധം അതെപ്പോഴും മാനവനന്മക്ക് എതിരാണ്. മനുഷ്യനെ കൊല്ലാനുള്ള ആയുധങ്ങളുണ്ടാക്കുന്നതിന്റെ പകുതി ചെലവ് മതി ജനങ്ങള്‍ക്ക് മികച്ച അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍. ലോകം മുഴുവന്‍ സ്നേഹത്തിന്റെ അലയൊലികള്‍ മാത്രമുള്ള ആ നാളുകളിലേക്ക് നയിക്കാനെങ്കിലും ഹിരോഷിമയും നാഗസാക്കിയും മറക്കാതിരിക്കാം. 

 

ബഷീര്‍ദിനം

 നാട്ടുമൊഴികളിലൂടെ ലളിതവും അയത്നവുമായ പ്രയോഗത്തിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച കാലാതിവര്‍ത്തിയായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. തന്റെ മുന്നിലൂടെകടന്നുപോകുന്ന എല്ലാത്തിനേയും കഥാപാത്രങ്ങളാക്കി മാറ്റി അനുവാചകരെ രസിപ്പിക്കുന്ന അതുല്യമായ സിദ്ധിയുള്ള എഴുത്തുകാരനായിരുന്നു ബഷീര്‍. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം തന്നെ നമ്മുടെ പരിചയക്കാരായി വരുന്നതിനാല്‍ നമുക്ക് അവരെ മാറ്റിനിര്‍ത്താനാവില്ല.

 ബഷീർ സൃഷ്ടിച്ച ഭാഷ വായനക്കാരന്റെ ഹൃദയവുമായി സംവദിച്ചു. സ്വന്തം അനുഭവങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യവും. ജീവിതത്തിൽ താൻ കണ്ടും കേട്ടും പരിചയിച്ച സത്യങ്ങളുടെ ആവിഷ്‌കാരമാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം തന്നെ. ഭാഷയുടെ ലാളിത്യവും സാധാരണക്കാരായ കഥാപാത്രങ്ങളും ബഷീർകൃതികളെ കാലത്തിനപ്പുറത്തേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.

അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍താഴെ കൊടുക്കുന്നു

നോവൽ: അനുരാഗത്തിന്റെ ദിനങ്ങൾ, ആനവാരിയും പൊൻകുരിശും, ജീവിതനിഴൽപ്പാടുകൾ, താരാ സ്‌പെഷ്യൽസ്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, പ്രേംപാറ്റ, ബാല്യകാലസഖി, മതിലുകൾ, മരണത്തിന്റെ നിഴലിൽ, മാന്ത്രികപ്പൂച്ച, മുച്ചീട്ടുകളിക്കാരന്റെ മകൾ, ശബ്ദങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ

കഥകൾ: ആനപ്പൂട, ഓർമ്മക്കുറിപ്പ്, ചിരിക്കുന്ന മരപ്പാവ, ജന്മദിനം, നീലവെളിച്ചവും മറ്റു പ്രധാന കഥകളും, ബഷീറിന്റെ പത്ത് കഥകൾ, ഭൂമിയുടെ അവകാശികൾ, വിഡ്ഢികളുടെ സ്വർഗം, വിശപ്പ്, വിശ്വവിഖ്യാതമായ മൂക്ക്, ശിങ്കിടിമുങ്കൻ, സ്വാതന്ത്ര്യസമരകഥകൾ

നാടകം: കഥാബീജം

ലേഖനങ്ങൾ: അനർഘനിമിഷം, ജീവിതം ഒരനുഗ്രഹം, ധർമരാജ്യം

തിരക്കഥ: ഭാർഗവീനിലയം

ബാലസാഹിത്യം: സർപ്പയജ്ഞം


ചാന്ദ്രദിനാഘോഷം 2025

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും രംഗത്ത് മനുഷ്യന്റെ സമര്‍പ്പിത അദ്ധ്വാനത്തിന്റെ പ്രതീകങ്ങളായിരുന്നു എല്ലാ ചാന്ദ്രപര്യവേഷണ ദൗത്യങ്ങളും. മൂന്നര ലക്ഷത്തിലധികം മനുഷ്യരാണ് അപ്പോളോ യാത്രകൾക്കായി കഠിനാദ്ധ്വാനം ചെയ്തത്. മനുഷ്യരാശിയുടെ പുരോഗതിയിൽ ഈ ദൗത്യങ്ങള്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ ഓരോ ചാന്ദ്ര ദൗത്യവും എന്നും മാനവരാശിക്ക് അഭിമാനിക്കാനുള്ളതാണ്.

    1969 ജൂലൈ 21 ന് അമേരിക്കയുടെ അപ്പോളോ 11 ലൂടെ മനുഷ്യര്‍ ആദ്യമയി ചന്ദ്രനില്‍ കാല്‍പതിപ്പിച്ചു. ആ സ്വപ്നത്തിന് പക്ഷെ മനുഷ്യരാശിുടെ ഉദയം മുതലുള്ള ചരിത്രമുണ്ടായിരിക്കും.ബഹിരാകാശത്തേക്കുള്ള ആദ്യയാത്ര സ്പുട്നിക്  1 ലൂടെ സോവിയറ്റ് യൂണിയന്‍ തുടക്കിവെച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള കിടമത്സരത്തിന്റെ വേദിയായി ബഹിരാകാശം മാറി. ആദ്യമനുഷ്യനെ- യൂറിഗഗാറിനെ ബഹിരാകാശത്തെത്തിച്ച് സോവിയറ്റ് യൂണിയന്‍ മുന്‍തൂക്കം നേടിയത് അമേരിക്കക്ക് ഉള്‍ക്കൊള്ളാനായില്ല. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള അപ്പോളോ പദ്ധതി ആരംഭിക്കുന്നത് അങ്ങനെയാണ്.  അപ്പോളോ പദ്ധതിയിലെ എട്ടാം ദൗത്യത്തിലൂടെ ചന്ദ്രനെ വലംവെക്കാവുന്ന പേടകം സാധ്യമായി. ഒമ്പതിലും പത്തിലും വിജയം നേടിയതോടെ മനുഷ്യനെ ചന്ദ്രനിലറക്കാനുള്ള പദ്ധതിക്ക് അരങ്ങൊരുങ്ങി. 1969  ജൂലൈ 16-ന്, ‘അപ്പോളോ-11’ എന്ന പേടകത്തിൽ മൂന്നു യാത്രക്കാരുമായി സാറ്റേൺ-5 റോക്കറ്റ് കുതിച്ചുയർന്നു. അമേരിക്കക്കാരായ മൂന്നു ‘അസ്ട്രോനോട്ടുകൾ’ – നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ്.

    അപ്പോളോ 11 റോക്കറ്റ് ചന്ദ്രനിലേക്കുള്ള പാതയിൽ പേടകത്തെ എത്തിച്ചു. റോക്കറ്റിൽ നിന്നും വേർപെട്ട്,  പേടകം നാലുലക്ഷം കിലോമീറ്റര്‍ ദൂരത്തുള്ള ചന്ദ്രനിലേക്ക്‌ സഞ്ചാരം തുടങ്ങി. മൂന്നു ദിവസത്തെ യാത്രയ്ക്കു ശേഷം,  ജൂലൈ 20-ന് അന്താരാഷ്ട്ര സമയം രാത്രി എട്ടു മണികഴിഞ്ഞു 17  മിനിറ്റിൽ (ഇന്ത്യയിൽ ജൂലൈ 21 രാത്രി 1.47) ഈഗിൾ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങി. പിന്നെയും ആറര മണിക്കൂർ കഴിഞ്ഞ്, എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി, പേടകത്തിന്റെ വാതിൽ തുറന്നു നീൽ ആംസ്ട്രോങ്ങ് വെളിയിൽ ഇറങ്ങി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ – ലോകമെങ്ങും ലക്ഷക്കണക്കിനാളുകൾ ടെലിവിഷനിലൂടെ ആ ചരിത്രസംഭവം കണ്ടു. “ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെപ്പ്. പക്ഷേ, മനുഷ്യരാശിക്കോ, ഒരു വൻകുതിപ്പും.” – എന്നാണ് ആംസ്ട്രോങ്ങ് അതേപ്പറ്റി പറഞ്ഞത്. പത്തൊൻപതു മിനിട്ടു കഴിഞ്ഞ് ആൽഡ്രിനും നിലത്തിറങ്ങി. മൂന്നു ദിവസം നീണ്ട സഞ്ചാരം കഴിഞ്ഞു  ജൂലൈ 24-ന് പേടകം ശാന്ത സമുദ്രത്തിൽ സുരക്ഷിതമായി തിരിച്ചിറങ്ങി. 

പിന്നെയും 9പേര്‍ചന്ദ്രനിലിറങ്ങിയെങ്കിലും ആദ്യയാത്രയുടെ ത്രസിപ്പിക്കുന്ന അനുഭവമൊന്നും പിന്നീട് ഉണ്ടായില്ല. ഭാരിച്ച ചെലവുകള്‍ കാരണം മനുഷ്യരുടെ ചന്ദ്രനിലേക്കുള്ള യാത്ര 1972 ഓടെ നാസ താല്ക്കാലികമായി നിര്‍ത്തിവെച്ചു. 2026 ല്‍ അമേരിക്ക ആര്‍ട്ടിമിസ് ദൗത്യത്തിലൂടെ വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഗോളാന്തരയാത്രകളില്‍ ചന്ദ്രന്‍ ബഹിരാകാശയാത്രകള്‍ക്കുള്ള ഹബ്ബാവുന്ന കാര്യം വിദൂരത്തിലല്ല തന്നെ.

    ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഗ്രന്ഥാലയത്തില്‍ സംഘടിപ്പിച്ചത്. ക്വിസ് മത്സരങ്ങള്‍. ശുഭാംശുവിന് കത്തെഴുതല്‍, അമ്പിളിപ്പാട്ടുകള്‍. ചുമര്‍പത്രികകളുടെയും പാനലുകളുടെയും പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവ നടന്നു.  

വായനാപക്ഷാചരണം 2025

 അനുഭവങ്ങളാണ് ജീവിതവിജയങ്ങള്‍ക്ക് കരുത്താകുന്നത്. എന്നാല്‍ എല്ലാ ജീവിതാനുഭവങ്ങളും സ്വന്തം ജീവിതത്തില്‍ തന്നെ അനുഭവിച്ച് തീര്‍ക്കുക എന്നത് അപ്രായോഗികമാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍നിന്നുകൂടി പാഠങ്ങള്‍ പഠിക്കാന്‍ കഴിയുമ്പോഴാണ് ഇത് സാധ്യമാകുന്നത്. അതിനായുള്ള സംവിധാനങ്ങള്‍ കൂടിയാണ് പുസ്തകങ്ങള്‍. നേരനുഭവങ്ങളും ഭാവനുയുമെല്ലാം സമ്മേളിച്ച പുസ്തകങ്ങളെ കൂട്ടുകാരാക്കി മാറ്റുന്നവര്‍ക്ക് മുമ്പില്‍ വ്യത്യസ്ത ലോകങ്ങള്‍ ‍വിരിഞ്ഞുവരും.വിലകൊടുത്ത് വാങ്ങാതെ തന്നെ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയുന്നത് ഒരു ലൈബ്രറിയില്‍ ചെല്ലുമ്പോഴാണ്. മലയാളികളെ ഗ്രന്ഥശാലകള്‍ യാഥാര്‍ത്ഥ്യമാക്കി വായിക്കാന്‍ പഠിപ്പിച്ചതില്‍ വലിയ പങ്കുവഹിച്ച മനുഷ്യനാണ് ശ്രീ പുതുവായില്‍ നാരായണപ്പണിക്കര്‍ എന്ന പി എന്‍ പണിക്കര്. അദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 വായനാദിനമായും ആചരിക്കുന്നു. അന്നുതൊട്ട് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആദ്യ സിക്രട്ടറി ശ്രീ ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെയുള്ള രണ്ടാഴ്ചക്കാലം വായനാപക്ഷമായാണ് കേരള സ്റ്റേറ്റ് ലൈബ്രറികൗണ്‍സില്‍  സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്നത്. 

ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ ജൂലൈ 7 ന് പൂര്‍ത്തിയായി

പരിസരദിനാഘോഷം 2025

മനുഷ്യരുടേതു മാത്രമല്ല എല്ലാവരുടേതുമാണ് ഭൂമി. നമുക്ക് ഒരേയൊരു ഭൂമി മാത്രമേയുള്ളൂ. അതിനുണ്ടാക്കുന്നഓരോ ദോഷവും നമ്മുടെ വീടനുണ്ടാക്കുന്ന ദോഷമായിക്കണ്ട് നാം പരിഹരിച്ചില്ലായെങ്കില്‍ ഇവിടെ ജീവിതം അസാധ്യമായിത്തീരും. 1972ല്‍ സ്വീഡനിലെ സ്റ്റോക്ക് ഹോമില്‍ച്ചേര്‍ന്ന മാനവ ഏകതാ സമ്മേളനത്തിന്റെ പ്രഖ്യാപനമുണ്ടായ ജൂണ്‍ 5ന്റെ ഓര്‍മ്മപ്പെടുത്തലായി ആ ദിവസം ലോകമെങ്ങും പരിസ്ഥിതിദിനമായി ആചരിക്കുന്നു. ഓരോ വര്‍ഷവും ഓരോ പ്രമേയത്തെ മുന്‍നിര്‍ത്തിയാണ് പരിപാടികള്‍സംഘടിപ്പിക്കാറുള്ളത്. പ്ലാസ്റ്റിക്ക് മലിനീകരണം തടയുക (“Beat Plastic Pollution.” The campaign aims to raise global awareness about the harmful impacts of plastic waste on ecosystems, wildlife, and human health). എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 

    കേവലം മരം നടുന്നതിനൊപ്പം പാരിസ്ഥിതിക അവബോധം ഉണ്ടാക്കിയെടുക്കുക എന്നതും പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്നതും പ്രധാനമാണ്. നാം ഉപയോഗിക്കുന്ന ഓരോ വസ്തുവും അതിന്റെ പരമാവധിയില്‍ ഉപയോഗിക്കുക എന്നതും വെള്ളം കവിഞ്ഞൊഴുകുന്ന ടാപ്പ് അടച്ചുപൂട്ടുന്നതും ആവശ്യമല്ലാത്ത പ്രകാശിക്കുന്ന ബള്‍ബ് ഓഫാക്കുന്നതും വെള്ളം മിതമായി ഉപയോഗിക്കുന്നതുമെല്ലാം പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തന്നെ.

വര്‍ണക്കൂടാരം

 കുട്ടികള്‍ക്കായി നടത്തിയ വര്‍ണക്കൂടാരം ക്യാമ്പില്‍ നിന്ന്