'മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം"
എല്ലാവരും സമന്മാരാകുന്ന, സന്തോഷസൂചികയില്‍ ഒന്നാംസ്ഥാനത്തു നില്‍കുന്ന ഗതകാലത്തിന്റെ സുവര്‍ണ സങ്കല്പങ്ങളുമായാണ് ഓരോ ഓണവും ഗൃഹാതുരതയോടെ മലയാളികളുടെ മനസ്സിലേക്ക് കടന്നുവരുന്നത്. ഏതൊരു ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉത്സവാഘോഷങ്ങളിൽ കാണാൻ കഴിയും. കേരളീയരുടെ ദേശീയ ഉത്സവമാണ് ഓണം. ഓണം എന്നുമുതലാണ് തുടങ്ങിയത് എന്നതിന് കൃത്യമായ ഉത്തരമില്ലെങ്കിലും ചരിത്രം ചികഞ്ഞു പോയാൽ ചുരുങ്ങിയത് രണ്ടായിരം വർഷം പഴക്കമെങ്കിലും ഓണത്തിനുണ്ടെന്ന് കാണാം. നൂറ്റാണ്ടുകൾക്ക് മുമ്പേ മലയാളികൾ ഓണം ആഘോഷിച്ചു തുടങ്ങിയിരുന്നു. 1961ലാണ് ഓണം ദേശിയാഘോഷമായി കൊണ്ടാടാൻ കേരള സർക്കാർ തീരുമാനിച്ചത്. കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ പലയിടങ്ങളിലും, ആന്ധ്ര, കർണാക, തമിഴ്നാട് സംസ്ഥാനങ്ങളിലൊക്കെ പണ്ടുമുതലേ ഓണം ആഘോഷിച്ചിരുന്നതായി ചരിത്രകാരന്മാർ പറയുന്നു.
ഓണം എന്ന വാക്ക് വന്നത് ഏതാണ്ട് ആയിരം വർഷങ്ങൾക്കു മുന്നേയാണ്. ഓണത്തിന് മുമ്പ് അതിന്റ പേര് 'ആണം' എന്നായിരുന്നു. 'ആവണം' എന്ന വാക്കിൽ നിന്നാണ് ആണം എന്ന വാക്ക് വന്നത്. ആവണം എന്ന വാക്കാകട്ടെ 'സാവണം' എന്ന വാക്കിൽ നിന്നും. സാവണം എന്ന വാക്ക് വന്നത് 'ശ്രാവണം' എന്ന വാക്കിൽ നിന്നുമാണ്. ചിങ്ങമാസത്തിന്റെ സംസ്കൃതം പേരാണ് ശ്രാവണം. പണ്ടത്തെ കേരളം പൂർണമായും കൃഷിയെ ആശ്രയിച്ചായിരുന്നല്ലോ. അതുകൊണ്ടുതന്നെ അക്കാലത്തെ ഒട്ടുമിക്ക ആഘോഷങ്ങളും കൃഷിയും വിളവെടുപ്പുമൊക്കെയായി ബന്ധമുള്ളവയാണ്. കൊയ്ത്തു കാലമായ ചിങ്ങമാസത്തിലാണല്ലോ ഓണം വരുന്നത്.
.jpg)