നവംബര്‍ 1, കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പുനര്‍നിര്‍ണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന ഒന്നാണ്. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിന്റെ അറുപത്തിയേഴാം വാര്‍ഷികമാണിന്ന്. തിരുകൊച്ചിയും മലബാറുമായി ഭരണപരമായി വേര്‍തിരിഞ്ഞു കിടന്നിരുന്ന പ്രദേശങ്ങളെല്ലാം ഭാഷാപരമായ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേർന്നാണ് കേരളം രൂപം കൊണ്ടത്. അതിനായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിത്. അവയില്‍ പലതും യാഥാർത്ഥ്യമാക്കാൻ നമുക്കു കഴിഞ്ഞു എന്നത് അഭിമാനകരമാണ്.
ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയത്. എന്നാല്‍ പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണം.
ഗ്രന്ഥാലയം കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു. കുട്ടികള്‍ക്കായി വിവിധ മത്സരപരിപാടികളും നടന്നു.

















No comments:
Post a Comment